Wednesday, 28 May 2014

ആ കറുത്ത നായ, അവന്‍ ആരായിരിന്നു...





പതിമൂന്നു പതിനാലു വയസ്സുമുതല്‍ ഒറ്റയ്ക്ക് സിനിമയ്ക്ക് പോയിട്ടുണ്ട്.

 സന്ധ്യകളില്‍ "യമുനാ" തിയറ്ററില്‍ നിന്നും ഉയരുന്ന ആ ഗാനം...

"പദരേണു തേടിയലഞ്ഞു...ദേവ പദരേണു തേടിയലഞ്ഞു..." മനസ്സില്‍ ഇന്നും കേള്‍ക്കുന്നു.

ഗേറ്റില്‍ നില്‍ക്കുന്ന "കഞ്ചാവിനെയും" (ഇരട്ട പേരാണ്) . ഇടവേളകളില്‍ കട്ടന്‍കാപ്പിയും ബോളിയും ലഭിക്കുന്ന സുശീലന്റെ കടയും എങ്ങനെ മറക്കാന്‍.

ഒരു ഡിസംബര്‍ മാസത്തിലെ വെളുത്ത പക്ഷം. സിനിമ കഴിഞ്ഞു, വീട്ടിലേക്കു ഒന്നര കിലോമീറ്റര്‍ നടക്കണം. സാധാരണ ആരെങ്കിലും ആ വഴിക്കു കാണുന്നതാണ്. ഇന്നാരുമില്ല.

കൌമാരത്തില്‍ മനസ്സില്‍ വരുന്ന വികാരങ്ങളില്‍ ഒന്നായ ഭയം ചെറുതായിട്ടുണ്ട്.

ഇടക്കുള്ള തോടിന്റെ പാലം ആകുന്നു. ആരോ പറഞ്ഞു കേട്ടിട്ടുണ്ട് ഇവിടെ ഒരു കറുത്ത പട്ടിയുടെ രൂപത്തില്‍ ഒരു പ്രേതം ഉണ്ടെന്ന്. അത് മനസ്സില്‍ വന്നു. ഇടത്തേക്ക് നോക്കിയപ്പോള്‍ അവിടെ അതാ ഒരു പട്ടി. നിലാവില്‍ അവന്‍ വിരിഞ്ഞു നില്‍ക്കുകയാണ്. 

അന്നേരം ഒന്നും തോന്നിയില്ല. ആരോ വളര്‍ത്തുന്നവന്‍., രാത്രിന്ജ്ജ്വരത്തിന് ഇറങ്ങിയതായിരിക്കും. 

ഇനി റബ്ബര്‍ തോട്ടം. അത് കഴിഞ്ഞാല്‍ മതിലുകള്‍ രണ്ട്‌ വശത്തുമുള്ള മൂന്നു വീടുകള്‍. ഇടയ്ക്കു മാത്രം മതിലില്ലാത്ത കുറച്ചു സ്ഥലം. അത് വരെ നടന്നു. അവിടെ വീണ്ടും ഇടത്തേക്ക് നോക്കി. 

ഒന്ന് ഞെട്ടി... അവന്‍ അവിടെ,

എങ്ങനെ വന്നു അറിയില്ല. ഒരു സാധ്യതയുമില്ല. ആ.. അടുത്ത മതില്‍ കഴിഞ്ഞു വരികയേ ഇല്ല അതുറപ്പ്‌. 

ആ വീടും കഴിഞ്ഞു മനസ്സീല്‍ ഭയം നിറയുന്നു. ഇടത്തേക്ക് നോക്കി...

അതാ അവന്‍ അവിടെ.. പിന്നെ ഒന്നും അറിയില്ല. വീട്ടിലേക്കുള്ള ഇരുന്നൂറു മീറ്റര്‍ ഒരു പത്തു സെക്കണ്ട് കൊണ്ട് എത്തിയതറിയാം.

മൂന്നു ദിവസം പനിച്ചു കിടന്നു...

എന്നാലും അവന്‍ ആരായിരിന്നു... 








Tuesday, 27 May 2014

ജ്വലിക്കുന്ന കുഴിമാടം.

വേനല്‍ രാവുകളുടെ ചൂട് പ്രത്യേക വിശേഷണങ്ങള്‍ ഒന്നുമില്ലാതെ അറിയാവുന്നതാണല്ലോ. മദ്യപിച്ചിട്ടുകൂടി ഉണ്ടിങ്കിലോ പറയുകയും വേണ്ട.

തൊണ്ണൂറു കാലഘട്ടം. ആന്റണി ചാരായം നിരോധിക്കുന്നതിന് മുന്‍പുള്ള. സന്ധ്യകള്‍, ഒരുകിലോമീറ്റര്‍ അകലെയുള്ള ഷാപ്പില്‍. കപ്പ, മീന്‍, ഇറച്ചി. സ്പെഷ്യലുകള്‍, പാട്ട്, ഡാന്‍സ്.... 

ഹാ എത്ര മനോഹരമായ സോഷ്യലിസ്റ്റ് പ്രദേശം.

രാത്രി പതിനൊന്നോടെ ആയിരിക്കും മിക്കവാറും ഷാപ്പ് അടക്കുക. വീട്ടില്‍ ചെന്നാല്‍ ഒടുക്കത്തെ ഉഷ്ണം, തെറിവിളി..എവിടെയാണ് ഒന്ന് വിശ്രമിക്കുക..

വീടിനു കാല്‍ കിലോമീറ്റര്‍ അകലെ സ്കൂള്‍. സ്കൂള്‍ പടിക്കല്‍ നിന്നും പള്ളിയിലേക്കുള്ള ഏകാന്തമായ വഴി. വലതുവശത്ത് പള്ളി. ഇടതുവശത്ത് ശവക്കോട്ട. 

ശവക്കോട്ടയില്‍ പലതരം കല്ലറകള്‍. പരന്നവ,ഉയര്‍ന്നവ,മാര്‍ബിള്‍ ഇട്ടവ, ഒന്നുമില്ലാത്തവ. എല്ലാറ്റിനും ഉള്ളില്‍ ഒന്നുമാത്രം ശവം...

മറ്റൊരു സോഷ്യലിസ്റ്റ് പ്രദേശം.

മാര്‍ബിള്‍ ഇട്ട കല്ലറയുടെ മുകളില്‍ കിടക്കാന്‍ നല്ല സുഖമാണ്. താഴെ നിന്നു ചെറിയ തണുപ്പ്. മുകളില്‍ മന്ദമാരുതന്‍. ഒരു പ്രത്യേക അനുഭൂതി.

സ്ഥിരം പോകുന്നപോലെ അങ്ങോട്ട്‌ വിട്ടു.

ഷര്‍ട്ട് ഊരി ഒരു കുരിശില്‍ തൂക്കി. കിടന്നു .. സുഖമായുറങ്ങി.

ഒരു രണ്ട്‌ മണി ആയിക്കാണും. മഞ്ഞു വീണു തുടങ്ങി. നല്ല തണുപ്പ് ഉണര്‍ന്നു.
കുറ്റാകുറ്റിരുട്ടു... 

പോക്കറ്റില്‍ നിന്നും ബീഡിയും തീപ്പെട്ടിയും തപ്പിയെടുത്തു. ബീഡി ചുണ്ടില്‍ വച്ചു, തീപ്പെട്ടി കത്തിച്ചു.... 

ആആആ................

ഇടവഴിയില്‍ നിന്നും ലോകം നടുങ്ങുന്ന അലര്‍ച്ച. 
അടിവയറ്റില്‍ നിന്നും എന്തോ മുകളിലേക്ക്. കൂടെ അലറി 

ആആആആആ................

എങ്ങനെ വീട്ടില്‍ എത്തി എന്നറിയില്ല.
ഒളിമ്പിക്സില്‍ ആയിരുന്നെങ്കില്‍ സ്വര്‍ണവും ലോക റെക്കോര്‍ഡും ഉറപ്പ്.

രാവിലെ ഒരു പാട് വൈകി ആണ് ഉണര്‍ന്നത്. ഒരു കുളിര്.

ആദ്യം അന്വേഷിച്ചത് . പരിസരത്ത് ആരെങ്കിലും പനി പിടിച്ചു കിടപ്പുണ്ടോ എന്നാണ്.

ആരുമില്ല....

എന്തായാലും, രാക്കോഴിയോ രാക്കുറുക്കനൊ, അവന്‍ ആ നാട്ടുകാരന്‍ അല്ല,

*** സത്യമായിട്ടും സുഹൃത്തിന്റെ അനുഭവം ആണേ..*****









Thursday, 22 May 2014

കൊടിമര ജാഥ....


ഇത് എന്റെ സുഹൃത്തിന്റെ അനുഭവമാണ്.

അദ്ദേഹം വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന സെക്രട്ടറി ആയിരിക്കുന്ന കാലം. സംഘടനാ സമ്മേളനം പത്തനംതിട്ടയില്‍ നടത്താന്‍ തീരുമാനിക്കുന്നു.

കൊടിമര ജാഥ കട്ടപ്പനയില്‍ നിന്നും ആരംഭിക്കും. രണ്ട്‌ മണിക്ക് അവിടെ സമ്മേളനം ആരംഭിക്കേണ്ടതാണ്. നേതാക്കന്മാര്‍ അവിടെ ചെന്നപ്പോള്‍ നാലുമണി.

വെള്ളമുണ്ട് ചുറ്റിയ അടക്കാമരം കൊടിമരമായി റെഡി. എല്ലാത്തരം വിദ്യാര്‍ത്ഥി പാമ്പുകളും റെഡി. നേതാക്കാന്‍മാര്‍ക്ക് സന്തോഷം. സമ്മേളനം ആരംഭിക്കാം...

സ്റേജില്‍ കയറാന്‍ നേരം ഒരു പാമ്പ് വന്നു നേതാവിന്റെ ചെവിയില്‍ പറഞ്ഞു.

" ഇവിടെ ഒരു സ്വാതന്ത്ര്യ സമരസേനാനിയുണ്ട്. ചത്ത്‌ പോയതാ..      പ്രസംഗത്തില്‍ ഒന്ന് സൂചിപ്പിക്കണം. നാട്ടുകാര്‍ക്ക് ഒരു സന്തോഷമായിക്കോട്ടെ"

ശരി, നേതാവ്. "പേരെന്നതാ.."

"കൊന്നയില്‍ വറുഗീസ് എന്നോ മറ്റോ ആണ് .."

"ആട്ടെ ശരിയാക്കാം"

സ്വാഗതം, ആശംശാ പ്രവാഹം ഇതെല്ലാം കഴിഞ്ഞു. അദ്ധ്യക്ഷപ്രസംഗം തുടങ്ങുകയാണ്.

സുഹൃത്തായ നേതാവ് പ്രസംഗം ആരംഭിച്ചു.

" അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനി കൊന്നയില്‍ വര്‍ഗീസിന്റെ കുഴിമാടത്തില്‍ ഒരു കുടന്ന പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ഈ കൊടിമര ജാഥ..."

അത്രയും ആയുള്ളൂ.

സ്റെജിന്റെ വശത്ത് നിന്നും ഉറക്കെ ഒരു ശബ്ദം.

" മോനെ, ഞാനിതുവരെ ചത്തില്ലെടാ..."

നേതാവ് നിന്നു വിയര്‍ത്തു. ഒരു മിനിട്ട് കൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.

ചാടി വണ്ടിയില്‍ കയറി. അപ്പോള്‍ ധാ വരുന്നു പഴയ പാമ്പ്.

"നേതാവേ പേര് പറഞ്ഞപ്പോള്‍ മാറിപ്പോയതാ.."

പൊട്ടിച്ചു.... പാമ്പിന്റെ ചെള്ള നോക്കി ഒരെണ്ണം.

വാഹനവ്യുഹം പത്തനംതിട്ട ലക്ഷ്യമാക്കി നീങ്ങി. ഏറ്റവും പുറകില്‍ കൊടിമരം കയറ്റിയ മിനിലോറി.. അതില്‍ മറ്റാരുമില്ല.

കുട്ടിക്കാനത്തു നിന്നും താഴേക്ക് വരികയാണ്. മിനിലോറി ഹോണടിച്ചു വരുന്നു.

വണ്ടികള്‍ എല്ലാം നിര്‍ത്തി. ഡ്രൈവര്‍ വന്നു പറഞ്ഞു.

"സാറേ കൊടിമരം വണ്ടിയില്‍ നിന്നും ഊരിപ്പോയി. എവിടാണെന്ന് അറിയില്ല."

എന്തു ചെയ്യും. കൊടിമരമില്ലാതെ ചെല്ലാന്‍ പറ്റുമോ?

വാഹനങ്ങള്‍ വേഗത കുറച്ചു യാത്ര തുടര്‍ന്നു.
രക്ഷപെട്ടു. അതാ റോഡരുകില്‍ ടെലിഫോണ്സിന്റെ ഒരു തേക്ക് പോസ്റ്റ്‌.

ഖദര്‍ അല്ലാതെ ഡബിള്‍ മുണ്ട് ഉടുത്തവന്റെ മുണ്ടുരിഞ്ഞു.. പോസ്റ്റില്‍ ചുറ്റി.
പത്തനംതിട്ട വന്നപ്പോള്‍ കൊടിമരം റെഡി..

ജയ്‌ സംസ്ഥാന സമ്മേളനം....










Wednesday, 21 May 2014

ഒരു കുരിശും കര്‍ത്താവും പിന്നെ എസ്ഐ ഏമാനും.

നാവിന്റെ തുമ്പില്‍ ഗുളികന്‍ കയറുക എന്ന പഴഞ്ചൊല്ല് കേട്ടിട്ടുണ്ട്. ഗുളികന്‍ ആണോ രാഹു ആണോ എന്നൊന്നും അറിയില്ല. എന്തായാലും അടി വാങ്ങിയില്ല അതറിയാം.

ഏതാണ്ട് പന്ത്രണ്ടു വര്‍ഷങ്ങള്‍ മുന്‍പുള്ള സംഭവം. കുടുംബത്തില്‍ ഉള്ള ഒരു കൊച്ചിനെ മുണ്ടക്കയത്തു കെട്ടിക്കുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ ഒന്‍പതു പേര് ഒരു ടാറ്റാ സുമോയില്‍. 
മൂന്നു പേര്‍ പച്ചക്കറി മാത്രം. 

രാവിലെ തന്നെ തുടങ്ങി. മൂന്ന്‍ ലിറ്റര്‍ OPR. 

കല്യാണസദ്യ  കഴിഞ്ഞപ്പോഴേക്കും രണ്ടെണ്ണം തീര്‍ന്നു. നീര്‍ക്കോലികള്‍ ചുരുണ്ട് തുടങ്ങി. ചേരകളും മൂര്ഖന്മാരും ചീറ്റി, പാഞ്ചാലിമേടിനു പോകണം.

ശരി പോകാം. ഒന്നോ രണ്ടോ വട്ടം പോയിട്ടുള്ളതല്ലാതെ പാഞ്ചാലിമേടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒന്നും അറിയില്ല. 
അറിഞ്ഞു.. അക്കഥയാണ് പറയുന്നത്.

രണ്ട്‌ മൊട്ടകുന്നുകള്‍, ഒന്നില്‍ ഒരു പൊളിഞ്ഞുവീഴാറായ ഒരു ചെറിയ അമ്പലം. മറ്റേതില്‍ പതിനാലു കുരിശുകള്‍ . കത്തോലിക്കാസഭയുടെ ഒരു ചെറിയ അസുഖമാണത്. എന്നിട്ട് കുരിശുമല എന്ന് പേരുമിടും. ഇവിടെ പൊരിവഴക്കാണ് ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍...

തമാശ അതല്ല ഇതെല്ലാം സര്‍ക്കാര്‍ ഭൂമി.

ക്രിസ്ത്യാനിയുടെ മൊട്ടകുന്നിന്റെ മുകളിലേക്ക് നടന്നു. 
ദുഖ: വെള്ളിയാഴ്ചയിലെ വിശുദ്ധ മേശയില്‍ വച്ച് വീഞ്ഞ്  പകര്‍ന്നു, പാനം ചെയ്തു. 

ഒരു നാല് പെഗ് ബാക്കി. അതുമെടുത്ത് തിരികെ ഇറങ്ങാന്‍ തുടങ്ങി. കൂട്ടത്തിലെ ഒരു മൂര്‍ഖന് വിഷം മുറ്റി. ചാടി ഒറ്റകയറ്റമാണ് ഒരു കുരിശില്‍. 

പാവം കുരിശു സിംഗിള്‍ കമ്പിയിട്ട് വാര്‍ത്തതല്ലേ മണ്ടയോടിഞ്ഞു അവനെയും കൊണ്ട് താഴെ. ചുറ്റും നോക്കി. ഭാഗ്യം ആരും കണ്ടില്ല. ആശ്വാസം അധികനേരം നീണ്ടുനിന്നില്ല. വണ്ടി പാര്‍ക്കുചെയ്തിടത്തു ഞങ്ങളുടെ വണ്ടി നമ്പര്‍ ആരോ കല്ല്‌ കൊണ്ട് റോഡില്‍ വലുതായി എഴുതിയിട്ടിരിക്കുന്നു. മനസ്സില്‍ ഒരു ആശങ്ക.

KK റോഡില്‍ എത്തി അധികനേരം കഴിഞ്ഞില്ല ഒരു പോലിസ് ജീപ്പ് ചേസ്സ് ചെയ്തു തടഞ്ഞു. പോലീസുകാര്‍ ചാടിയിറങ്ങി അഞ്ചു ഡോറുകളും വലിച്ചു തുറന്നു. ഡ്രൈവറുടെ കോളറിനു പിടിച്ചു മണപ്പിച്ചു. ഇല്ല അവന്‍ മദ്യപിച്ചിട്ടില്ല. (പച്ചക്കറി)

എല്ലാവരോടും വെളിയില്‍ ഇറങ്ങാന്‍ പറഞ്ഞു. ഇറങ്ങി, ഞാന്‍ ഒഴികെ.

 എന്റെ കാല്‍ക്കീഴില്‍ വീഞ്ഞിന്റെ ബാക്കി ഇരിക്കുകയാണ്. ഒരു കോണ്‍സ്റ്ബിള്‍ SI യോട് എന്തോ പറഞ്ഞു. എന്നിട്ട് തിരികെ വന്നു.

അദ്ദേഹം വിളിക്കുന്നു. എന്നോട് പറഞ്ഞു.

ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി. പെട്ടെന്ന് അയാള്‍ ബാക്കിയിരുന്ന OPRഉം ഗ്ലാസും എടുത്തു ജീപ്പില്‍ വച്ചു. 

ഞാന്‍ ഏമാന്റെ അരികില്‍ ചെന്നു. 

നിങ്ങള്‍ എവിടെ നിന്നും വരുന്നു? എവിടെ പോകുന്നു? എന്താ പരിപാടി?..നിറയെ ചോദ്യങ്ങള്‍.

ഞാന്‍ വിശദമായി എല്ലാം പറഞ്ഞു. കുരിശിന്റെ മരണം ഒഴിച്ച്.

അപ്പോള്‍ അടുത്ത ചോദ്യം. "ആരാണ് കുരിശില്‍ കയറിയത്?"

ഞാന്‍ അദ്ദേഹത്തിന്‍റെ നെയിം പ്ലെയിറ്റ് നോക്കി.- മാത്യുസ്.
എന്റെ വയറ്റില്‍ കിടന്ന OPR ഉത്തരം നല്‍കി.

" സര്‍, സാറിന്റെ പേര് മാത്യുസ്, എന്റെ പേര് കോശി. നമ്മള്‍ രണ്ടുപേരും അല്ല കര്‍ത്താവാണ് കുരിശില്‍ കയറിയത്."

ഒരു നിമിഷത്തെ നിശബ്ദത .

എമാന് ചിരി സഹിക്കാന്‍ വയ്യ. ചരിഞ്ഞിരിന്നു ചിരിച്ചു. കൂടെ പോലീസുകാരും. കൊടും വേനലില്‍ കോടമഞ്ഞിറങ്ങിയതുപോലെ അന്തരീക്ഷം ഒന്ന് തണുത്തു.

എങ്കിലും തീ മുഴുവനായി അണഞ്ഞില്ല. ഇടുക്കി SP ഓഫീസില്‍ നിന്നുള്ള വയര്‍ലെസ്സ് നിര്‍ദ്ദേശമാണ് ഞങ്ങളുടെ അറസ്റ്റിനു കാരണം. കുരിശിന്റെ വാര്‍ത്ത പോയ പോക്കേ..

മാത്യൂസ്‌ സാറാണ്. പാഞ്ചാലിമേടിന്റെ കഥ പറഞ്ഞത്. പിന്നെ റിട്ടയര്‍ ചെയ്തിട്ട് അധികകാലം ആയിട്ടില്ലാത്ത എന്റെ  അമ്മാച്ചന്‍  S P,"മിന്നല്‍ തമ്പി" യെ കൊണ്ട് അദ്ദേഹത്തെ വിളിപ്പിച്ചു. സത്യം പറഞ്ഞു.

 തമ്പിച്ചായന്റെ കൂടെ ജോലി ചെയ്ത ആളായിരുന്നു മാത്യുസ് സര്‍.. അതുകൊണ്ട് ഊരി പോന്നു. അവെരെടുത്ത കള്ളും തിരികെ തന്നു. 
ഒരു ഉപദേശവും. 

"ഈ കൂതറ ഒന്നും അടിക്കരുത്, ഇത്തരം കൂതറകളെ എങ്ങും കൊണ്ട് പോവുകയും ചെയ്യരുത്"

വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനു പീരുമേട് സബ്ജയിലില്‍ കിടക്കുന്ന ചിന്ത കാരണം ബാറ്ററി ചാര്‍ജു കുറഞ്ഞു പോയിരിന്നു.

അടുത്ത കടയില്‍ നിന്നും ഒരു സോഡാ വാങ്ങി വീണ്ടും ചാര്‍ജു ചെയ്തു.

മാത്യുസ് സാറിന്റെ ഉപദേശം പകുതി സ്വീകരിച്ചു. ആ കുരിശില്‍ കയറിയ പുന്നാര മോനെ പിന്നെ എങ്ങും കൊണ്ടുപോയിട്ടില്ല...