Thursday, 22 May 2014

കൊടിമര ജാഥ....


ഇത് എന്റെ സുഹൃത്തിന്റെ അനുഭവമാണ്.

അദ്ദേഹം വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന സെക്രട്ടറി ആയിരിക്കുന്ന കാലം. സംഘടനാ സമ്മേളനം പത്തനംതിട്ടയില്‍ നടത്താന്‍ തീരുമാനിക്കുന്നു.

കൊടിമര ജാഥ കട്ടപ്പനയില്‍ നിന്നും ആരംഭിക്കും. രണ്ട്‌ മണിക്ക് അവിടെ സമ്മേളനം ആരംഭിക്കേണ്ടതാണ്. നേതാക്കന്മാര്‍ അവിടെ ചെന്നപ്പോള്‍ നാലുമണി.

വെള്ളമുണ്ട് ചുറ്റിയ അടക്കാമരം കൊടിമരമായി റെഡി. എല്ലാത്തരം വിദ്യാര്‍ത്ഥി പാമ്പുകളും റെഡി. നേതാക്കാന്‍മാര്‍ക്ക് സന്തോഷം. സമ്മേളനം ആരംഭിക്കാം...

സ്റേജില്‍ കയറാന്‍ നേരം ഒരു പാമ്പ് വന്നു നേതാവിന്റെ ചെവിയില്‍ പറഞ്ഞു.

" ഇവിടെ ഒരു സ്വാതന്ത്ര്യ സമരസേനാനിയുണ്ട്. ചത്ത്‌ പോയതാ..      പ്രസംഗത്തില്‍ ഒന്ന് സൂചിപ്പിക്കണം. നാട്ടുകാര്‍ക്ക് ഒരു സന്തോഷമായിക്കോട്ടെ"

ശരി, നേതാവ്. "പേരെന്നതാ.."

"കൊന്നയില്‍ വറുഗീസ് എന്നോ മറ്റോ ആണ് .."

"ആട്ടെ ശരിയാക്കാം"

സ്വാഗതം, ആശംശാ പ്രവാഹം ഇതെല്ലാം കഴിഞ്ഞു. അദ്ധ്യക്ഷപ്രസംഗം തുടങ്ങുകയാണ്.

സുഹൃത്തായ നേതാവ് പ്രസംഗം ആരംഭിച്ചു.

" അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനി കൊന്നയില്‍ വര്‍ഗീസിന്റെ കുഴിമാടത്തില്‍ ഒരു കുടന്ന പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ഈ കൊടിമര ജാഥ..."

അത്രയും ആയുള്ളൂ.

സ്റെജിന്റെ വശത്ത് നിന്നും ഉറക്കെ ഒരു ശബ്ദം.

" മോനെ, ഞാനിതുവരെ ചത്തില്ലെടാ..."

നേതാവ് നിന്നു വിയര്‍ത്തു. ഒരു മിനിട്ട് കൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.

ചാടി വണ്ടിയില്‍ കയറി. അപ്പോള്‍ ധാ വരുന്നു പഴയ പാമ്പ്.

"നേതാവേ പേര് പറഞ്ഞപ്പോള്‍ മാറിപ്പോയതാ.."

പൊട്ടിച്ചു.... പാമ്പിന്റെ ചെള്ള നോക്കി ഒരെണ്ണം.

വാഹനവ്യുഹം പത്തനംതിട്ട ലക്ഷ്യമാക്കി നീങ്ങി. ഏറ്റവും പുറകില്‍ കൊടിമരം കയറ്റിയ മിനിലോറി.. അതില്‍ മറ്റാരുമില്ല.

കുട്ടിക്കാനത്തു നിന്നും താഴേക്ക് വരികയാണ്. മിനിലോറി ഹോണടിച്ചു വരുന്നു.

വണ്ടികള്‍ എല്ലാം നിര്‍ത്തി. ഡ്രൈവര്‍ വന്നു പറഞ്ഞു.

"സാറേ കൊടിമരം വണ്ടിയില്‍ നിന്നും ഊരിപ്പോയി. എവിടാണെന്ന് അറിയില്ല."

എന്തു ചെയ്യും. കൊടിമരമില്ലാതെ ചെല്ലാന്‍ പറ്റുമോ?

വാഹനങ്ങള്‍ വേഗത കുറച്ചു യാത്ര തുടര്‍ന്നു.
രക്ഷപെട്ടു. അതാ റോഡരുകില്‍ ടെലിഫോണ്സിന്റെ ഒരു തേക്ക് പോസ്റ്റ്‌.

ഖദര്‍ അല്ലാതെ ഡബിള്‍ മുണ്ട് ഉടുത്തവന്റെ മുണ്ടുരിഞ്ഞു.. പോസ്റ്റില്‍ ചുറ്റി.
പത്തനംതിട്ട വന്നപ്പോള്‍ കൊടിമരം റെഡി..

ജയ്‌ സംസ്ഥാന സമ്മേളനം....










No comments:

Post a Comment